ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Friday, September 18, 2009

ഒരു പ്രണയത്തിന്റെ ബാക്കിപത്രം....(കഥ - അഷ്റഫ് കടന്നപ്പള്ളി)

ഈ കഥ എഴുതാന്‍ തുടങ്ങുമ്പോള്‍ ഇതിലെ കഥാപാത്രത്തിന് ഒരു കാര്യം നിര്‍ബന്ധമുണ്ടായിരുന്നു. കഥ കഥാപാത്രം പറയും. എഴുത്തുകാരനടക്കം കേള്‍വിക്കാരയിരിക്കണം. വായനക്കാരെന്നു വിളിക്കുന്നതിനേക്കാള്‍ കേള്‍വിക്കാര്‍ എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം."ഞാന്‍ തുടങ്ങട്ടെ. നിങ്ങള്‍ എഴുതിക്കോളൂ. വെട്ടുകയും തിരുത്തുകയൊന്നും വേണ്ട. ഈ ജബര്‍ മലനിരകളുടെ താഴ്വാരത്തു കൂടിയൊഴുകുന്ന നദിയുടെ ഒഴുക്കുപോലെ എന്നില്‍ നിന്നും എന്റെ കഥയൊഴുകും. ഈ നിലാവിന്റെ ദീപ്തി പോലെ സത്യമാണത്. എന്റെ മസ്തിഷ്ക്കത്തില്‍ നിറഞ്ഞിരിക്കുന്ന ഭ്രാന്തന്‍ പുഴുക്കളുടെ ജല്‍പനങ്ങളല്ലിത്. നിങ്ങളിഷ്ട്ടപ്പെടുന്ന സാഹിത്യമൊന്നും അതിലുണ്ടായെന്നു വരില്ല. പക്ഷേ എഴുത്തുകാരാ നിങ്ങള്‍ ഒരു ലോല ഹൃദയനാണെങ്കില്‍, നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിക്കപ്പെടാന്‍ കൊതിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കരഞ്ഞെന്നു വരും..ഞാനും അവളും എപ്പോഴാണ് പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നറിയില്ല..പക്ഷേ അന്ന്‍ ഈ താഴ്വാരത്തില്‍ ഒരു മഴ പെയ്തിട്ടുണ്ടാകണം.. വ്യഥിത ചിന്തകള്‍ക്ക് സാന്ത്വനമേകി ഒരാശ്വത്തിന്റെ തേന്‍മഴ. ഈ പുഴയുടെ ഒഴുക്കുപോലുള്ളൊരനിവാര്യത പോലെ എന്റെ സങ്കട ചിന്തകളില്‍ ഒരു പനിനീര്‍ പൂവിന്റെ സൗരഭ്യവുമായി അവള്‍ കടന്നു വന്നു..ആ വെള്ളാരം കണ്ണുള്ള സുന്ദരി. ഒരു വസന്തത്തിന്റെ തളിര്‍നാമ്പ് പോലെ..ഈ മലനിരകള്‍ സാക്ഷിയായി ഒരിക്കല്‍ ഞാനവളോട് ചോദിച്ചു.."മറിയം, കാലത്തിന്റെ അനന്തതയ്ക്ക് മായ്ക്കാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ.."അവള്‍ ഒന്നും മനസ്സിലാകാതെ എന്റെ പ്രേമമൂറുന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് മിഴിയെറിഞ്ഞു.ഞങ്ങള്‍ക്കിടയില്‍ മലയുടെ നിശ്ശബ്ധത പോലെ വെറുതെ ഒരു മൗനം കനപ്പെട്ടു. തെല്ലിട കഴിഞ്ഞ് ഞാന്‍ തന്നെ തുടര്‍ന്നു.."ഉണ്ട്. ഈ സ്നേഹം, ഈ പ്രണയം.. നോക്കൂ, എന്റെ ചിന്തകള്‍, എന്റെ മോഹങ്ങള്‍ം എന്റെ സ്വപ്നങ്ങള്‍, എന്റെ ജീവന്റെ ഓരോ സ്പന്ദനവും നിന്നെക്കുറിച്ച് മാത്രമാണ്. നീ എന്നെ ശരിക്കും പ്രണയിക്കുന്നില്ലേ.. ഹൃദയം കൊണ്ട്.. ജീവന്‍ കൊണ്ട്.."എന്റെ വാക്കുകള്‍ വല്ലാതെ പതറിയിരുന്നു..അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.. പിന്നെ മെല്ലെയവള്‍ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.അവള്‍ മറിയം സാദത്ത്.. ചെറുപ്പത്തിലേ അനാഥ.. അവളുടെ ബാപ്പ ഈ ഗ്രാമത്തിലെ അറിയപ്പെടുന്ന പണക്കാരനായിരുന്നു.. പക്ഷേ വിധി.. അതവളെ വളരെ ക്രൂരമയാണ് വേട്ടയാടിയത്.. ബാപ്പയുടെ മരണ ശേഷം അവള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ മുഴുവന്‍ അവളുടെ ഇളയുപ്പ കൈക്കലാക്കി.. അവരുടെ കൂടെയാണ് അവള്‍ വളര്‍ന്നത്..ഞാനും അനാഥന്‍ തന്നെ.. മൂത്ത സഹോദരന്റെ തണലില്‍ വളര്‍ന്നു..ചെറുപ്പത്തിലേ അധ്വാനിക്കാന്‍ തുടങ്ങി..****കാലഭേദങ്ങള്‍ക്കൊപ്പം ഞങ്ങളുടെ പ്രണയവും വളര്‍ന്നു..ഒടുവില്‍ വിവഹാഭ്യര്‍ഥനയുമായി ഞാന്‍ അവളുടെ ഇളയുപ്പയെ സമീപിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞ മഹര്‍ പണം.. ഞാനും സഹോദരനും സ്തബ്ധരായി..ഇത്രയും വലിയ തുക ഞാനെവിടുന്നുണ്ടാകാനണ്.. അവളെ സ്വന്തമാക്കണമെങ്കില്‍ അവരാവശ്യപ്പെട്ട പണം നല്‍കണം.. അത് നാട്ടിലെ അലംഘനീയ നിയമമണ്..അവരണെങ്കില്‍ നാട്ടു പ്രമാണിമാരും.. എനിക്കതിനുള്ള കഴിവില്ല എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് അവര്‍ വിവാഹത്തിന് സമ്മതം മൂളിയത്..അവസാനം ഞാനൊരു പോംവഴി കണ്ടെത്തി.. ഒരു യാത്ര.. ഏതെങ്കിലും പട്ടണത്തില്‍ ചെന്ന്‍ സ്ഥിരമായ ഒരു ജോലി കണ്ടെത്തി പണം സമ്പാദിക്കുക.. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നു വരാം.. അവള്‍ കാത്തിരിക്കും..ഒരു നാള്‍ ജബര്‍ മലനിരകളും കടന്ന്‍ ഞാന്‍ യാത്രയാകുന്നത് അവള്‍ നിറമിഴികളോടെ നോക്കി നിന്നു..ദിവസങ്ങള്‍ നീണ്ടുനിന്ന യാത്രക്കു ശേഷം ഞാനൊരു മഹാ നഗരത്തിലെത്തി..നീണ്ട അലച്ചിലിനൊടുവില്‍ എനിക്കൊരു വ്യാപാര സംഘത്തില്‍ ജോലി ലഭിച്ചു.. കിട്ടുന്ന ഓരോ റിയാലും ഞാന്‍ സൂക്ഷിചു വെച്ചു..മൂന്നു വര്‍ഷങ്ങല്‍ കടന്നു പോയി.. എന്നിട്ടും സംഖ്യ തികഞ്ഞില്ല..പക്ഷേ അവിചാരിതമായ ചില സൗഭഗ്യങ്ങള്‍ ചിലപ്പോള്‍ നമ്മെ തേടി വരുമല്ലോ..ഒരു നാള്‍ സംഘത്തലവന്‍ എന്റെ ഈ എകാന്ത ജീവിതത്തിന്റെ പൊരുള്‍ അന്വേഷിച്ചു..തികയാതെ വന്ന തുകയും യാത്രാ ചെലവിനും വിവാഹ ചെലവിനുമുള്ള പണം എന്നെ ഏല്‍പിച്ച് ആ മഹാ മനസ്കന്‍ എന്നെ എന്റെ ഗ്രാമത്തിലേക്ക് യാത്രയാക്കി...ഒരു വെളുപ്പിന് നിലാവ് പുണര്‍ന്നുറങ്ങുന്ന ജബര്‍ മലനിരകളിറങ്ങി ഞാന്‍ എന്റെ ഗ്രാമത്തില്‍ വീണ്ടുമെത്തി..ഒരു മഹാ സാഗരത്തോളം സ്വപ്നങ്ങളുമായി..പുഴയുടെ നേര്‍ത്ത ശബ്ദം എന്റെ ഹൃദയത്തില്‍ ഒരു മുഹബ്ബത്ത് പാട്ടിന്റെ ഓളങ്ങളുണര്‍ത്തി.. അവിടെ താളങ്ങളുടെ നിലീന ലയമുണ്ടായി..നിദ്രപുല്‍കിക്കിടക്കുന്ന ആ താഴ്വാരമാകെ കേള്‍ക്കെ എനിക്ക് ഉച്ചത്തില്‍ വിളിച്ചു പറയണമെന്നു തോന്നി..ഞാനിതാ വന്നിരിക്കുന്നു എന്റെ പ്രാണസഖിയെ സ്വന്തമാക്കാന്‍...ഞാന്‍ എന്റെ സഹോദരന്റെ വീട്ടിലെത്തി.. അവരെ വിളിച്ചുണര്‍ത്തി..സന്തോഷാധിക്യത്താല്‍ ഞാനെന്റെ സഹോദരനെ കെട്ടിപ്പിടിച്ചു. എന്നെ ആ സമയത്ത് കണ്ട് അവര്‍ ആശ്ചര്യപ്പെട്ട് നില്‍ക്കുകയായിരുന്നു. നേരം വെളുത്ത ഉടനെ അവളുടെ വീട്ടിലേക്ക് പോകണമെന്നും അവരവശ്യപ്പെട്ട പണം കൊണ്ടാണ് ഞാന്‍ വന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ജ്യേഷ്ഠനും ഭാര്യയും വല്ലാതെ പതറി.. അയാളുടെ കണ്ണുകള്‍ എന്റെ കണ്ണുകളെ നേരിടാനാകാതെ താഴ്ന്നു. അയാളുടെ ചുണ്ടുകള്‍ വിതുമ്പി." നീ അകതേക്ക് വാ.. എല്ലാം ഞാന്‍ പറയാം" അയാള്‍ സമചിത്തത വീണ്ടെടുത്ത് പറഞ്ഞു.പക്ഷേ എനിക്ക് സാവകാശമുണ്ടായിരുന്നില്ല.. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ പറഞ്ഞു..അവളെ നിര്‍ബന്ധിച്ച് പട്ടണത്തിലെ എതോ പണക്കാരന് വിവാഹം ചെയ്ത് കൊടുത്തെന്നും അവള്‍ ഇവിടുന്ന്‍ അയാളൊടൊപ്പം പോയെന്നും...അവള്‍ നിസ്സഹായയായിരുന്നു...ഏത് കടല്‍ക്ഷോഭമാണ് എന്റെ കാതുകളിലിരമ്പുന്നത്.. എന്റെ കണ്ണുകളിലെന്താണ് ഇരുള്‍ വന്ന്‍ മൂടുന്നത്..ഞാനേതോ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുകയണോ..ഞാന്‍ ഇല്ലതാവുകയാണ്...മരണം ... മരണത്തിന്റെ ചിരിക്കുന്ന മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി..മരണത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങി...ഈ ലോകത്തെ സര്‍വ്വ നശ്വര ചിന്തകളെയും ത്യജിച്ച് വിദൂരതയിലെവിടെയോ കാത്തിരിക്കുന്ന ഒരനശ്വര പ്രണയത്തെ തേടി...സ്നേഹത്തിന്റെ പ്രതീകങ്ങളായ മാലാഖമാരുടെ തോളിലേറി ഒരന്ത്യ യാത്ര..അവളുടെ വരവിനായി അവിടെ കാത്തിരിക്കാം.. അവള്‍ക്കും വരാതിരിക്കാനാകില്ലല്ലോ...ദൂരെ ഇരമ്പുന്ന കടല്‍ അടുത്തടുത്ത് വന്നു..കടല്‍കാറ്റ് എന്റെ ദേഹമാകെ തഴുകുന്നു..തിര എന്റെ കാലുകളെ തലോടി നെഞ്ചോളമെത്തുന്നു...പിന്നെ അതെന്നെ പൊതിഞ്ഞു..എന്താനന്തം..തിരകളെന്നെ ഊഞ്ഞാലാട്ടുന്നു...അവയുടെ താളത്തിനൊത്ത് ഞാനും ആടിയുലഞ്ഞ്..എന്നെ ശ്വസിക്കാന്‍ വിടാതെ..കാഴ്ചകള്‍ മറച്ച്..ചിന്തകള്‍ മറച്ച്...സര്‍വ നാഡിമിടിപ്പുകളെയും തടുത്ത്..പക്ഷേ എപ്പോഴോ എന്റെ നാസദ്വാരങ്ങളിലേക്ക് പ്രാണ വായു ഒരു കടല്‍ക്കാറ്റിന്റെ ആരവത്തോടെ ഇരമ്പിയെത്തുന്നു..അവ വലിച്ചെടുക്കാന്‍ എന്റെ ശ്വസനേന്ദ്രിയങ്ങള്‍ പാടുപെടുന്നു..എവിടെ നിന്നോ വെളിച്ചത്തിന്റെ സ്ഥൂല കണികകള്‍ എന്റെ കണ്ണുകളിലേക്ക്.... ഹൃദയ മിടിപ്പിന്റെ ശബ്ദ വീചികള്‍...നാഡിയുടെ സ്പന്ദനങ്ങള്‍.. ആദിയുടെ തുടിപ്പുകള്‍..വീണ്ടും പ്രാണന്റെ തരംഗങ്ങള്‍...ഞാന്‍ എന്നിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ്...ആരുടെയൊക്കെയോ സഹായത്തോടെ ഞാന്‍ വീണ്ടുമെന്റെ ഗ്രാമത്തിലേക്കെത്തി..അതെന്നില്‍ വീണ്ടും ഭ്രാന്തമായ ആവേശങ്ങളുണര്‍ത്താന്‍ തുടങ്ങി..ഞങ്ങളുടെ ഓരോ സംഗമസ്ഥലങ്ങളിലും ചെന്ന്‍ ഞാന്‍ ഭ്രാന്തമായി അലറാന്‍ തുടങ്ങി..എന്റെ വാക്കുകള്‍ക്ക്, ചിന്തകള്‍ക്ക്, കാഴ്ചകള്‍ക്ക്, ചലനങ്ങള്‍ക്ക് എപ്പോഴൊ മസ്ത്ഷ്കത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി..തലയ്ക്കകത്ത് ഒരു ചിതല്‍പുറ്റ് പെരുകി വരുന്നത് പോലെ...എന്റെ കഥയുടെ കേള്‍വിക്കാരേ ...നിങ്ങള്‍ ചെവിയോര്‍ക്കൂ..ജബര്‍ മലനിരകളില്‍ നിന്നും ഒരു ശബ്ദം, ഭീതിതമായ ഒരാത്മവിലാപം നിങ്ങള്‍ കേള്‍ക്കുന്നില്ലേ..എന്റെ നിലവിളികളുടെ പ്രതിധ്വനികള്‍..***പിടിതരാതോടുന്ന കാലദൂരങ്ങള്‍ക്കു സാക്ഷിയായി ഇന്നും അയാള്‍ ആ ഗ്രാമത്തില്‍ ജീവിക്കുന്നു..നീണ്ട അറുപത് വര്‍ഷങ്ങള്‍ ലോകത്തിനു വന്ന മാറ്റങ്ങളറിയാതെ.. മനസ്സിന്റെ, ഹൃദയത്തിന്റെ.. തലച്ചൊറിന്റെ സര്‍വ സങ്കീര്‍ണതകളിലും സമസ്യകളിലും കഴിഞ്ഞ കാലത്തിന്റെ നാട്ടുവഴിയിലെവിടെയോ തനിക്ക് നഷ്ടപ്പെട്ട തന്റെ പ്രിയകാമുകിയെക്കുറിച്ചുള്ള ചുട്ടുപൊള്ളുന്ന ഓര്‍മകളും പുണര്‍ന്ന്‍....

No comments:

Post a Comment